ധോണിക്കെതിരേ നിലപാട് കടുപ്പിച്ച് ഐസിസി
മുംബൈ: ഗ്ലൗസ് വിവാദത്തിൽ ഇന്ത്യൻ താരം എം.എസ്. ധോണിക്കെതിരേ നിലപാട് കടുപ്പിച്ച് ഐസിസി. ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിൽ സൈനിക മുദ്രയുള്ളത് നീക്കണമെന്ന് ബിസിസിഐക്ക് ഐസിസി നിർദേശം നല്കിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അതു ചെവികൊണ്ടില്ല. ഗ്ലൗസിൽ പാരാമിലിട്ടറി ചിഹ്നം അണിയാൻ അനുവദിക്കണമെന്ന് ആവശ്യവുമായി ബിസിസിഐ ഐസിസിക്ക് കത്തെഴുതുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ് ഐസിസി നിലപാട് കടുപ്പിച്ചത്. കളിക്കാർ ഒരു തരത്തിനുള്ള വ്യക്തിഗത സന്ദേശമോ ചിഹ്നമോ അണിയാൻ അനുവാദമില്ലെന്ന് ഐസിസി അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ധോണി കരസേനയുടെ ബലിദാൻ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയത്. ഐസിസി നിയമം അനുസരിച്ച് കളിക്കാർ വാണിജ്യ, മത, സൈനിക അടയാളങ്ങൾ അണിയാൻ പാടില്ല. വാണിജ്യ, മത അടയാളമല്ല ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലുള്ളത്. പറയപ്പെടുന്നതുപോലെ അത് പാരാമിലിട്ടറി റെജിമെന്റിന്റെ ചിഹ്നവുമല്ല-ബിസിസിഐ, ഐസിസിക്ക് അയച്ച കത്തിൽ പറയുന്നു. ധോണിയുടെ ഗ്ലൗസിൽ പാരാമിലിട്ടറിയുടെ ചിഹ്നത്തിലേതുപോലെ ബലിദാൻ എന്ന് ആലേഖനം ചെയ്തിട്ടില്ലെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായ് വ്യക്തമാക്കി.