ക്രിസ്റ്റ്യാനോയെ കാണാൻ സിവിൻ നടന്നുതീർത്തത് 1200 കിലോമീറ്റർ; സ്വപ്ന കൂടിക്കാഴ്ചക്ക് മലയാളി യുവാവ്
ക്രിസ്റ്റ്യാനോ റോണാൾഡോ പരിശീലനത്തിനെത്തുന്ന അൽ നാസർ ക്ലബിന്റെ കവാടത്തിൽ കാത്തു നിൽക്കും
കാറിലെത്തി മടങ്ങുന്ന റോണാൾഡോയെ മിക്ക ദിവസവും ദൂരെ നിന്ന് സിവിൻ കാണും
പ്രിയപ്പെട്ട താരം നോക്കി ചിരിച്ചതും കൈവീശി കാണിച്ചതും കഴിഞ്ഞ ഏഴു ദിവസമായി ലഭിച്ച ഏറ്റവും വലിയ നേട്ടമാണെന്ന് സിവിൻ
റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണണം, പറ്റുമെങ്കിൽ ഒരു കയ്യൊപ്പ് വാങ്ങണം. യുഎഇയിലെ ഷാർജയിൽ ജോലി ചെയ്യുന്ന ഈ കട്ട മലയാളി ആരാധകൻ പിന്നെ ഒന്നും നോക്കിയില്ല, ഇറങ്ങി ഒറ്റ നടത്തമായിരുന്നു. അടുത്തുള്ള സ്ഥലത്തേയ്ക്കൊന്നുമല്ല നടന്നത്–1200 കിലോ മീറ്ററിപ്പുറമുള്ള അയൽരാജ്യമായ റിയാദിലേയ്ക്ക്. 38 ദിവസമാണ് താമരശ്ശേരി, കോടഞ്ചേരി സ്വദേശി കണ്ണോത്ത് കെ.പി. സിവിൻ എന്ന ചെറുപ്പക്കാരൻ സുവർണതാരത്തെ കാണാൻ ഒറ്റയ്ക്ക് നടന്നത്.
തിരികെ ദുബായിലേക്ക് മടങ്ങാൻ ഇനി 10 ദിവസം ബാക്കി. ഒരു വട്ടമെങ്കിലും അടുത്തെത്തി സ്വപ്നസാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ് ഈ യുവാവ്. റിയാദിൽ എത്തിയ ദിവസം മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിനെത്തുന്ന അൽ നാസർ ക്ലബിന്റെ കവാടത്തിൽ കാത്തു നിൽക്കും. ഇതിനിടയിൽ കാറിലെത്തി മടങ്ങുന്ന താരത്തെ മിക്ക ദിവസവും ദൂരെ നിന്നും കാണാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വാഹനത്തിലിരുന്ന റൊണാൾഡോ കൈവീശികാണിച്ചതും ചിരി സമ്മാനിച്ചതും പ്രതീക്ഷ വർദ്ധിപ്പിച്ചു. സിവിൻ എന്ന ഇന്ത്യക്കാരന്റെ ആരാധനയും ദീർഘദൂരം നടന്നു താണ്ടിയതിനെപ്പറ്റിയും അൽനാസറിന്റെ കവാടത്തിലെ പ്രതീക്ഷയോടെയുള്ള കാത്തു നിൽപ്പും ഒക്കെ സൗദി എം ബി സി ചാനലിലടക്കം വാർത്തയായിരുന്നു. ഒരു പക്ഷേ അതിലൂടെ തന്നെ കുറിച്ച് അറിഞ്ഞതാവാം ചിരി കിട്ടിയതിനും കാരണമെന്നുമുള്ള ശുഭ വിശ്വാസത്തിലാണ് സിവിൻ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.