ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആർക്ക്
സൂറിച്ച്:ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ആര്‍ക്കെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30നാണ് പ്രഖ്യാപനം. ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും നേടിയ ക്രോയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, മുഹമ്മദ് സലാഹ്, കിലിയന്‍ എംബാപ്പേ എന്നിവരടക്കം മുപ്പത് താരങ്ങളാണ് പുരുഷപട്ടികയിലുള്ളത്.റോണോയെയും മെസിയെയും കടത്തിവെട്ടി ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് താര പദവിയിലേക്കുയരുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ മുഴുവന്‍ പ്രവചിക്കുന്നത്.യുവേഫയുടെയും ഫിഫയുടെയും മികച്ച താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ചിനായിരുന്നു. അഞ്ചുതവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോ രണ്ടാമതും ലോകപ്പില്‍ ഫ്രഞ്ച് കുതിപ്പിന് കരുത്തായ അന്റോയിന്‍ ഗ്രീസ്മാന്‍ മൂന്നാമതുമെത്തുമെന്നാണ് ഫുഡ്‌ബോള്‍ ലോകം പ്രവചിക്കുന്നത്.
കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാഹ്, കെവിന്‍ ഡിബ്രുയിന്‍ എന്നിവരും അന്തിമപട്ടികയിലുണ്ട്.ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്. വനിതാ താരങ്ങളുടെ പട്ടികയില്‍ പതിനഞ്ച് പേരാണുള്ളത്. വനിതാ താരത്തിനൊപ്പം മികച്ച യുവതാരത്തിനും ഇത്തവണ പുരസ്‌കാരം ലഭിക്കുക.അവസാന പത്ത് വര്‍ഷവും മെസിയോ റൊണാള്‍ഡോയോ മാത്രമേ ബാലന്‍ ഡി ഓര്‍ നേടിയിട്ടുള്ളു. റൊണാള്‍ഡോയാണ് അവസാന രണ്ട് വര്‍ഷത്തെ ജേതാവ്. അതിനിടയില്‍ 2007ല്‍ ബ്രസീല്‍ താരം കക്കയാണ് മെസിയെയും റൊണാള്‍ഡോയെയും സൈഡിലിരുത്തി പുരസ്‌കാരം സ്വന്തമാക്കിയത്.