ഏഴു വിക്കറ്റ് വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി ചെന്നൈ
ചെന്നൈ: ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ പിന്തുടർന്ന് കീഴടക്കി വന്പുകാണിച്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ തിരിച്ചടി. കോൽക്കത്ത നേടിയ 108 റൺസ് 16 പന്തുകൾ ശേഷിക്കേ ചെന്നൈ മറികടന്നു. ഏഴു വിക്കറ്റ് വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. സ്കോർ: കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: 108/09, ചെന്നൈ സൂപ്പർ കിംഗ്സ്: 111/3 (17.2)
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്തയെ 50 റണ്‍സുമായി പുറത്താകാതെനിന്ന ആന്ദ്രേ റസലാണ് 108ൽ എത്താൻ സഹായിച്ചത്. ഡൂപ്ലസിസിന്റെ (43) മികവാർന്ന ബാറ്റിംഗാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചാം ജയത്തിലേക്കു നയിച്ചത്. അന്പാട്ടി റായിഡു (21) ഡൂപ്ലസിസിനു പിന്തുണയേകി. ഹർഭജൻ സിംഗിന്റെയും രവീന്ദ്ര ജഡേജയുടെയും ദീപക് ചാഹറിന്റെയും ഇമ്രാൻ താഹിറിന്റെയും ബൗളിംഗ് മികവിനു മുന്നിൽ നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് നിര നിലംപൊത്തുകയായിരുന്നു. ബൗളിംഗ് തെരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ മൂന്നു കോൽക്കത്ത ബാറ്റ്സ്മാൻമാരെ ചെന്നൈ ബൗളർമാർ പവലിയനിലെത്തിച്ചു.
ആദ്യ സ്പെല്ലിൽ മൂന്ന് ഓവറിൽ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറാണ് കോൽക്കത്ത മുൻനിരയെ തകർത്തത്. സ്കോർ ആറിലെത്തിയപ്പോൾ അക്കൗണ്ട് തുറക്കാതെ ക്രിസ് ലിൻ മടങ്ങി. രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ഹർഭജൻ സിംഗ് കൂറ്റനടിക്കാരനായ സുനിൽ നരെയ്നെ (ആറു റണ്‍സ്) പുറത്താക്കി. മൂന്നാം ഓവർ എറിയാനെത്തിയ ചാഹർ മൂന്നാം പന്തിൽ നിതീഷ് റാണയെയും തിരിച്ചയച്ചു. സ്കോർ 24ൽ എത്തിയപ്പോൾ 11 റണ്‍സുമായി റോബിൻ ഉത്തപ്പയും പുറത്തായതോടെ കോൽക്കത്ത കൂട്ടത്തകർച്ച മണത്തു.