കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തേക്ക്
കൊച്ചി: ഐഎസ്എൽ അഞ്ചാം സീസൺ ബ്ലാസ്റ്റേഴ്സ് ജയം കാണാതെ തുടർച്ചയായ പത്താം മത്സരം പിന്നിട്ട ടീമിന് ഇനി പ്രതീക്ഷകളൊന്നും ബാക്കിയില്ല. ലീഗിൽ പിന്നിലുള്ള പുണെയുടെ കൈയിൽനിന്ന് ഒരു ഗോൾ തോൽവി ഏറ്റുവാങ്ങിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.എതിരില്ലാത്ത ഒരു ഗോളിനു പൂന സിറ്റിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു.പൂനയുടെ ബ്രസീലിയൻ സ്ട്രൈക്കർ മാഴ്സലീഞ്ഞോ നേടിയ ഏക ഗോളിനായിരുന്നു കൊമ്പൻമാരുടെ വമ്പൊടിഞ്ഞത്. മലയാളി താരം ആഷിഖ് കുരുണിയൻ നൽകിയ പാസിൽനിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അന്ത്യംകുറിച്ച ഗോളെന്നതു മാത്രമാണ് മലയാളിക്ക് അഭിമാനത്തിനു വകയൊരുക്കിയത്. നല്ലൊരു നീക്കംപോലും നടത്താനാവാതെ നിരാശാജനകമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഇനിയുള്ള ഏഴുകളികളും ജയിച്ചാലും പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനു ആദ്യ നാലിലേക്ക് എത്താനാവില്ല. പതിനൊന്നു കളികളിൽ ഒരു ജയവും നാല് തോൽവിയും ആറു സമനിലയുമായാണ് ബ്ലാസ്റ്റേഴ്സ് പിന്തള്ളപ്പെട്ടിരിക്കുന്നത്.
കളിയുടെ 20 ാം മിനിട്ടിലായിരുന്നു കേരളത്തിന്റെ പ്ലേ ഓഫ് മോഹങ്ങളെ കീറിമുറിച്ച് ആഷിഖ് ബോക്സിലേക്ക് പന്ത് നീട്ടിയത്. ബോക്സിന്റെ ഇടതുപാർശ്വത്തിലൂടെ മുന്നേറിയ ആഷിഖ് മുന്നോട്ട് ഓടിക്കയറിയ മാഴ്സിലീഞ്ഞോയ്ക്കു പന്ത് നൽകി. കാലിൽ പന്ത് കുരുക്കി ബോക്സിൽ കയറിയ ബ്രസീലിയൻ ഇടത്തേക്കാലിൽ ബുള്ളറ്റ് പായിച്ചു. ഒപ്പമോടിയ അനസിന്റെ കാലിൽ തട്ടി ഉയർന്ന പന്ത് ഗോളി ധീരജ് സിംഗിനെ കടന്ന് വലയിലേക്ക്.തിരിച്ചടിക്കാനും ജയിക്കാനും മതിയാവോളം സമയം ബാക്കിയുണ്ടായിരുന്നിട്ടും വീണകുഴിയിൽനിന്നും എഴുന്നേൽക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. അവസാന നിമിഷങ്ങളിൽ സി.കെ വിനീതിന്റെ ഷോട്ടും സന്ദേശ് ജിങ്കാന്റെ ഹെഡ്ഡറും സമനിലയെങ്കിലും കൊണ്ടുവരുമെന്ന പ്രതീക്ഷ നൽകി. ഒന്നും നടന്നില്ല. പവനായി ശവമായി.ഐഎസ്എൽ സീസണുകളില്‍ ഇതുവരെ ഇരുടീമുകളും ഇതിനുമുമ്പ് ഒമ്പത് തവണയാണ് ഏറ്റുമുട്ടിയത്. അഞ്ചു പ്രാവശ്യം ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ ഒരു തവണയേ പൂന ജയിച്ചിട്ടുള്ളൂ. കൊച്ചി സ്റ്റേഡിയത്തില്‍ ഇതിനുമുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണയും ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം.