പുതിയ സീസണിൽ ഗോകുലം കേരള എഫ്സി ഇറങ്ങുന്നു
കോഴിക്കോട്: ഐലീഗില്‍ കഴിഞ്ഞതവണ നിര്‍ത്തിയിടത്ത്‌നിന്ന് വീണ്ടും തുടങ്ങാന്‍ ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാംപാദത്തില്‍ വമ്പന്‍ ടീമുകളെയടക്കം മുട്ടുകുത്തിച്ച് ലീഗില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
കഴിഞ്ഞവർഷത്തെ ടീമിലെ ഒമ്പതു താരങ്ങളെ നിലനിർത്തിയിട്ടുണ്ട‌്. പുതിയ താരങ്ങളെ കൊണ്ടുവന്നു. കഴിഞ്ഞ സീസണിൽ ആദ്യം തിരിച്ചടി നേരിട്ട ഗോകുലം രണ്ടാംപാദത്തിൽ വമ്പൻ ടീമുകളെയടക്കം മുട്ടുകുത്തിച്ച് ശക്തമായ തിരിച്ചുവരവു നടത്തി. മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് എന്നിവരെയാണ‌് തോൽപ്പിച്ചത്. കഴിഞ്ഞവർഷം ടീം ഏഴാം സ്ഥാനത്തായിരുന്നു.
ഒരുമാസംമുമ്പ‌് സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ സാന്റിയാഗോ വലേറയെ പുറത്താക്കിയ ടീം മാനേജ്‌മെന്റ് പഴയപരിശീലകൻ ബിനോ ജോർജിനെത്തന്നെ വീണ്ടും ചുമതലയേൽപ്പിച്ചിരിക്കുകയാണ‌്.കഴിഞ്ഞ സീസണിൽ തിളങ്ങിയ വിദേശതാരങ്ങളായ ഡാനിയൽ അഡോ, മുണ്ടേ മൂസ എന്നിവർക്കു പുറമെ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമ്മൻ കൂടിയുണ്ട‌് ഇത്തവണ.ഉഗാണ്ട താരം ഹെൻട്രി കിസാക്കെ ബംഗാളിലേക്ക് കൂടുമാറി.
കോഴിക്കോട്ടുകാരൻ ഷിബിൻ രാജാണ് പുതിയ സീസണിൽ ടീമിന്റെ ഗോൾവല കാക്കുക. കഴിഞ്ഞ രണ്ടു സീസണിൽ മോഹൻബഗാൻ താരമായിരുന്നു ഷിബിൻ. ഷിബിനെ കൂടാതെ ഡൽഹി ഡൈനാമോസിന്റെ ബംഗാൾ ഗോൾകീപ്പർ അർണബ് ദാസ് ശർമയും ഉണ്ട‌്. യുവ മലയാളി താരങ്ങളായ മുഹമ്മദ് റാഷിദ്, അർജുൻ ജയരാജ്, ഉസ്മാൻ ആഷിക് എന്നിവരെ നിലനിർത്തി. മുന്നേറ്റത്തിന് മൂർച്ചകൂട്ടാൻ വി പി സുഹൈറിനെയും എസ‌് രാജേഷിനെയും ടീമിലെത്തിച്ചു. പുണെ എഫ‌്സി താരമായ നാദാപുരംകാരൻ ഗനി അഹമ്മദ‌് നിഗമാണ‌് ഗോകുലത്തിന്റെ തുരുപ്പുശീട്ട‌്. പുതിയൊരു സ‌്ട്രൈക്കർകൂടി ഉടൻ ടീമിനൊപ്പം ചേരും. നിലവിൽ 14 മലയാളിതാരങ്ങൾ ടീമിലുണ്ട‌്.
കലിക്കറ്റ് സർവകലാശാല ഗ്രൗണ്ടിൽ രണ്ടാഴ്ചയായി തുടരുന്ന ക്യാമ്പ് ഒരാഴ‌്ചമുമ്പ‌്കോ ർപറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റി. തിരുവനന്തപുരം എൽഎൻസിപി മൈതാനത്തും കുറച്ചുകാലം ടീം പരിശീലനം നടത്തിയിരുന്നു. ബംഗളൂരു എഫ‌്സി, പുണെ എഫ‌്സി, കേരള പൊലീസ‌് തുടങ്ങിയ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ചു. ആദ്യ അഞ്ചു മത്സരങ്ങളും ഹോം ഗ്രൗണ്ടിലാണ‌് നടക്കുന്നതെന്നത‌് ടീമിന‌് ഗുണകരമാകും. ഇത്തവണ പകൽ രണ്ടിന‌് മത്സരങ്ങളില്ല. നിലവിൽ ഷെഡ്യൂൾ പ്രകാരം കോഴിക്കോട്ടെ എല്ലാ മത്സരങ്ങളും വൈകിട്ട‌് അഞ്ചിനാണ‌്.