ഏഷ്യ കപ്പിന് നാളെ കിക്കോഫ്
അബൂദബി: ഏഷ്യൻ കപ്പ് ഫുട്ബാൾ മൽസത്തിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇന്ത്യൻ ടീം തികഞ്ഞ ആത്മവിശ്വസത്തിലാണ്. മൽസരത്തിനായി ഏറ്റവും ആദ്യം യു.എ.ഇയിലെത്തിയ ഇന്ത്യൻ ടീം പത്ത് ദിവസത്തോളമായി കഠിനമായ പരിശീലനമാണ് നടത്തിയത്.സുഖകരമായ കാലാവസ്ഥയിൽ മൈതാനത്തോട് ഇണങ്ങിയ കളിക്കാർ മികച്ച കളി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. മറ്റ് ടീമുകളുമായി നിരവധി സന്നാഹ മൽസരങ്ങൾ കളിച്ചു കഴിഞ്ഞ ഇന്ത്യയുടെ ആദ്യ മൽസരം ജനുവരി ആറിന് തായ്ലാൻറുമായാണ്.അബൂദബി അൽ നഹ്യാൻ സ്റ്റേഡിയത്തിൽ വൈകിട്ട് 5.30 നാണ് മൽസരം ആരംഭിക്കുക. കരുത്തരാണ് തായ്ലാൻറ്. മികച്ച കളിക്കാരെ അണിനിരത്തുന്ന അവർ അതിവേഗത്തിലുള്ള നീക്കങ്ങളിലൂടെ എതിരാളികളെ വരുതിയിലാക്കാറാണ് പതിവ്.
നാല് ടീമുകൾ വീതമടങ്ങുന്ന ആറ് ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടിലുള്ളത്. ഓരോ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടർ റൗണ്ടിലെത്തുന്നത്. ഈ മാസം 20 മുതലാണ് പ്രീക്വാർട്ടർ മത്സരങ്ങൾതുടങ്ങുന്നത്. ക്വാർട്ടർ ഫൈനലുകൾ 24, 25 തീയതികളിലും സെമിഫൈനൽ 28, 29 തീയതികളിലും നടക്കും. ഫെബ്രുവരി ഒന്നിന് സായെദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫൈനൽ.2011ൽ ഗ്രൂപ്പ് റൗണ്ടിലെ ഒറ്റ മത്സരംപോലും ജയിക്കാതെ ഇന്ത്യ പുറത്താവുകയായിരുന്നു. എന്നാൽ, ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘം. സുനിൽ ഛെത്രിയാണ് നായകൻ. രണ്ട് മലയാളികൾ ടീമിലുണ്ട്. അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും.