പെർത്തിൽ ഇന്ത്യക്ക് തോൽവി
പെർത്ത‌്: പേസിനെ പേടിച്ച‌് പെർത്തിൽ ഇറങ്ങിയ ഇന്ത്യ സ‌്പിന്നറോട‌് തോറ്റു. അഡ‌്‌ലെയ‌്ഡിലെ ജയത്തിന്റെ വമ്പിൽ ഇറങ്ങിയ ഇന്ത്യയെ സ‌്പിന്നർ നതാൻ ല്യോൺ പെർത്തിൽ ചുരുട്ടിക്കെട്ടി. രണ്ടാം ടെസ‌്റ്റിൽ 146 റണ്ണിന്റെ ഗംഭീര ജയംകുറിച്ച ഓസീസ‌് 1–-1ന‌് പരമ്പരയിൽ ഒപ്പമെത്തി. രണ്ട‌് ഇന്നിങ‌്സിലുമായി എട്ടു വിക്കറ്റ‌് വീഴ‌്ത്തിയ ഓഫ‌് സ‌്പിന്നർ ല്യോൺ കളിയിലെ മികച്ച താരമായി. സ‌്കോർ: ഓസ‌്ട്രേലിയ 326, 243; ഇന്ത്യ 283, 140.അഞ്ചാംദിനം അഞ്ച‌് വിക്കറ്റ‌് ശേഷിക്കെ 175 റണ്ണായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എടുത്താൽ പൊങ്ങാത്ത ഭാരമായി ഇത‌് ഇന്ത്യൻ ബാറ്റ‌്സ‌്മാൻമാർക്ക‌്. ഒരു ചെറുത്തുനിൽപ്പുമില്ലാതെ ആദ്യ മണിക്കൂറിൽത്തന്നെ അഞ്ചുപേരും കൂടാരംകയറി. ല്യോൺ രണ്ടാം ഇന്നിങ‌്സിൽ മൂന്ന‌് വിക്കറ്റെടുത്തു. പേസർമാരും തിളങ്ങി. മിച്ചെൽ സ‌്റ്റാർക‌് മൂന്നും പാറ്റ‌് കമ്മിൻസും ജോഷ‌് ഹാസെൽവുഡും രണ്ടുവീതവും വിക്കറ്റ‌് നേടി. പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന‌് സ‌്റ്റീവൻ സ‌്മിത്തും ഡേവിഡ‌് വാർണറും വിലക്കിലായശേഷം ഓസീസ‌് ടീമിന്റെ ആദ്യ ജയമാണിത‌്. ക്യാപ‌്റ്റനെന്ന നിലയിൽ ടിം പെയ‌്നിന്റെയും ആദ്യജയം.