നെഞ്ചുവിരിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
ബർമിങ്ഹാം: 2018ലെ പര്യടനത്തിൽ ടീമിന്റ അമരക്കാരനായി വന്ന വിരാട് കോഹ്‍ലിയിലേക്കുള്ള ദൂരമുണ്ടല്ലോ, എല്ലാംകൊണ്ടും ക്രിക്കറ്റ് താരമെന്ന നിലയിലുള്ള വിരാട് കോഹ്‍ലിയുടെ വളർച്ചയുടെ അളവുകോലാകുന്നുണ്ട് അത്. ഒന്നാം ടെസ്റ്റിൽ സഹതാരങ്ങളെ കീഴടങ്ങിക്കയ ഇംഗ്ലീഷ് ബൗളിങ്ങിനെ നെഞ്ചുവിരിച്ച് നേരിട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് കായിക ലോകത്തെ സംസാര വിഷയം. തൻറെ കരിയറിലെ മികച്ച ഇന്നിങ്സുമായി കോഹ്ലി ഇന്ത്യയെ ശരിക്കും രക്ഷിച്ചു.
ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും കോഹ്ലി തൻറെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിൻറെ ലീഡ് നില 13 ആയി കുറച്ചു. 149 റൺസാണ് ഇംഗ്ലീഷ് മണ്ണിൽ ഇന്നലെ കോഹ്ലി നേടിയത്. ഇംഗ്ലണ്ടിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 287 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 274 റൺസിനാണ് പുറത്തായത്. ഒരു ഘട്ടത്തിൽ 200 റൺസിന് മുമ്പ് വീഴുമെന്ന് തോന്നിച്ചെങ്കിലും നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഈ സ്കോറിലെത്തിയത്.
ടെസ്റ്റിൻറെ രണ്ടാം ദിനം അവിസ്മരണീയമാക്കിയ കോഹ്ലിയെ ലോക മാധ്യമങ്ങൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. കിങ് കോഹ്ലി ഭരിക്കുമ്പോൾ ഇന്ത്യ തിരിച്ചുവരുന്നു. കോഹ്ലി എന്ന നായകൻ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് കാഴ്ചവച്ചതെന്നും ലോക മാധ്യമങ്ങൾ പുകഴ്ത്തി. സാമൂഹിക മാധ്യമങ്ങളിലും കോഹ്ലിയുടെ ഇന്നിങ്സ് തന്നെയാണ് ചർച്ച. മുൻ താരങ്ങളും ക്രിക്കറ്റ് പണ്ഡിറ്റുകളും ഇന്ത്യൻ ക്യാപ്റ്റൻറെ ഇന്നിങ്സിനെ വാഴ്ത്തി ട്വീറ്റുകൾ ചെയ്തിട്ടുണ്ട്.