വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. 105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും നിലയുറപ്പിച്ചതോടെ 14.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. 45 പന്തില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 29 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് താരങ്ങൾക്ക് ഇന്ത്യയുടെ പേസ്-സ്പിൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നില്ക്കാൻ സാധിച്ചില്ല. 31.5 ഓവറിൽ 104 റണ്‍സിന് ഓൾ ഒൗട്ടായി. 25 റണ്‍സ് നേടിയ ക്യാപ്റ്റൻ ജേസണ്‍ ഹോൾഡറാണ് വിൻഡീസിന്റെ ടോപ് സ്കോറർ, മർലോണ്‍ സാമുവൽസ് (24 റണ്‍സ്), റോവ്മാൻ പവൽ (16 റണ്‍സ്) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. മൂന്നാം വിക്കറ്റിൽ സാമുവൽസും പവലും ചേർന്നുള്ള 34 റണ്‍സ് കൂട്ടുകെട്ടാണ് വിൻഡീസിനെ 100 കടത്താൻ സഹായിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ നിരയിൽ വൈസ് ക്യാപ്റ്റൻ റോഹിത് ശർമയും (63 നോട്ടൗട്ട്) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (33 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിംഗ് നടത്തി ജയം സമ്മാനിച്ചു. ട്വന്റി-20 ശൈലിയിൽ ബാറ്റ് ചലിപ്പിച്ച ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും 14.4-ാം ഓവറിൽ ജയം സമ്മാനിച്ചു.
ഓപ്പണർ ശിഖർ ധവാന് (ആറ് റണ്‍സ്) കാര്യവട്ടത്തും ഫോം കണ്ടെത്താൻ സാധിച്ചില്ല. 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദ മാച്ച്. വിരാട് കോഹ്ലി മാൻ ഓഫ് ദ സീരീസ് ആയി. ഇന്ത്യയുടെ ആക്രമണ ബൗളിംഗ്ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് ആദ്യ ഓവറിൽ തന്നെ ഇന്ത്യയുടെ ഓപ്പണിംഗ് ബൗളർ ഭുവനേശ്വർകുമാർ പ്രഹരമേൽപ്പിച്ചു. ഇന്നിംഗ്സിലെ നാലാം ബോളിൽ കെയ്റോണ്‍ പവലിനെ വിക്കറ്റ് കീപ്പർ ധോണിയുടെ കൈകളിലെത്തിച്ചു. ഭുവനേശ്വറിനു പിന്നാലെ രണ്ടാം ഓവർ എറിഞ്ഞ ബുംറ വിൻഡീസിന്റെ രണ്ടാം വിക്കറ്റ് പിഴുതു. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഷായ് ഹോപ്പിനെ ബൗൾഡ് ആക്കിയാണ് ബുംറ വിൻഡീസിനെ ഞെട്ടിച്ചത്. ആദ്യ ഓവറുകളിൽതന്നെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ വിൻഡീസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. അഞ്ച് ഓവറുകൾ പിന്നിട്ടപ്പോൾ ആറു റണ്‍സായിരുന്നു അവരുടെ സന്പാദ്യം. 5.2-ാം ഓവറിൽ റോവ്മാൻ പവലിന്റെ ബാറ്റിൽ നിന്നാണ് ആദ്യ ഫോർ പിറന്നത്. ലോംഗ് ഓഫിലൂടെ ബുംറയുടെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചപ്പോൾ വിൻഡീസ് സ്കോർ രണ്ടക്കത്തിൽ പ്രവേശിച്ചു.
തുടർച്ചയായ രണ്ടു ബൗണ്ടറികൾ പായിച്ച് ഏഴാം ഓവറിൽ മർവൽ സാമുവൽ വിൻഡീസിനു താളം കണ്ടെത്താൻ ശ്രമിച്ചു.സ്കോർ 36 ലെത്തിയപ്പോൾ വിൻഡീസിന്റെ മൂന്നാം വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയുടെ പന്ത് ഉയർത്തിയടിക്കാൻ ശ്രമിച്ച സാമുവൽസ് ക്യാപ്ടൻ കോഹ്ലിയുടെ കൈകളിൽ. 14.5 ഓവറിലാണ് വിൻഡീസ് സ്കോർ 50 കടന്നത്. എന്നാൽ, തൊട്ടടുത്ത ഓവറിൽ വിൻഡീസിന്റെ ശക്തനായ ബാറ്റ്സ്മാൻ ഷിമോർ ഹെഡ്മെയറിനെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കി. എൽബിഡബ്യു അപ്പീൽ അന്പയർ നിഷേധിച്ചതിനെ തുടർന്ന് ഇന്ത്യ റിവ്യു ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് റിവ്യുവിലൂടെ ഹെഡ്മെയർ പുറത്തായി. ഖലീൽ അഹമ്മദിന്റെ ആദ്യ ഓവറുകളിൽ സാമുവൽസ് അടിച്ചു തകർത്തതിന്റെ പ്രതികാരം 17-ാമത്തെ ഓവറിൽ തീർത്തു. ഖലീലും പവലും നേർക്കുനേർ. ബൗണ്‍സ് ചെയത പന്ത് പവലിന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടി സ്ലിപ്പിൽ നിന്ന ശിഖർ ധവാന്റെ കൈകളിൽ. വിൻഡീസ് 57 ന് അഞ്ച് എന്ന നിലയിലും. 31-ാം ഓവറിലാണ് വിൻഡീസ് 100 റണ്‍സ് തികച്ചത്. 32-ാം ഓവറിൽ മൂന്നാം പന്തിൽ രവീന്ദ്ര ജഡേജയുടെ പന്ത് അടിച്ചകറ്റാൻ ശ്രമിച്ച കെമർ റോച്ച് കുൽദീപ് യാദവിന്റെ കൈകളിൽ. ഒഷെയ്ൻ തോമസിനെ തൊട്ടടുത്ത പന്തിൽ എൽബിഡബ്ല്യുവിൽ കുടുക്കി ജഡേജ കാര്യവട്ടം ഏകദിനത്തിലെ നാലാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഒപ്പം വിൻഡീസ് 104 റണ്‍സിന് ഓൾ ഒൗട്ട്.