ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തി
അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു വിജയമെന്ന ഇന്ത്യയുടെ 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 4-1ന് പരാജയപ്പെടുത്തി.ആ ഇരട്ട ഗോളോടെ സാക്ഷാല്‍ ലയണല്‍ മെസ്സിയേയും ഛേത്രി മറികടന്നു.നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായി. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രം മുന്നില്‍.ആദ്യ പകുതിയിൽ ശരാശരി ടീമായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനം വലിയ ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് ഇതുവരെയും വിശ്വസിക്കാതിരുന്നവർക്ക് അതിനുള്ള വഴിയൊരുക്കുന്നതായിരുന്നു. പുതുവർഷത്തിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന പരിശീലകൻ ഇന്ത്യൻ ആരാധകർക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമായി ഇൗ വിജയം.27-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സുനിൽ ഛെത്രി തുടങ്ങിവച്ച ഇന്ത്യയുടെ സ്കോറിംഗ് രണ്ടാം പകുതിയിലാണ് ആവേശോജ്വലമായി മാറിയത്. ആദ്യ പകുതിയിലെ പിഴവുകളൊക്കെ പരിഹരിച്ച രണ്ടാം പകുതിയായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്, രണ്ടാംപകുതിയുടെ ആദ്യമിനിട്ടിൽത്തന്നെ സുനിൽ ഛെത്രിയുടെ രണ്ടാം ഗോൾ, 68-ാം മിനിട്ടിലെ അനിരുദ്ധ് താപ്പയുടെയും 80-ാം മിനിട്ടിൽ ജെജെ ലാൽ പെഖുലയുടെയും ഗോളുകൾ. ഇന്ത്യ അബുദാബിയിൽ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു.