ബുമ്ര മെൽബൺ പിച്ചിൽ തീപടർത്തി
മെൽബൺ: പേസ‌് ബൗളിങ്ങിന്റെ രൗദ്രഭാവവും സൗന്ദര്യവും ആവാഹിച്ച‌് ബുമ്ര മെൽബൺ പിച്ചിൽ തീപടർത്തിയപ്പോൾ രണ്ടാം ടെസ‌്റ്റിൽ രണ്ടുദിവസം ശേഷിക്കെതന്നെ ഇന്ത്യ ഓസ‌്ട്രേലിയക്കുമേൽ പൂർണ നിയന്ത്രണം നേടി. മൂന്നാംദിനം അവസാന ഘട്ടത്തിൽ തകർന്നടിഞ്ഞെങ്കിലും 346 റണ്ണിന്റെ മികച്ച ലീഡ‌്. ഇന്ത്യ പ്രതീക്ഷയിലാണ‌്.ഒന്നാം ഇന്നിങ‌്സിൽ 151 റണ്ണിന‌് ഓസീസ‌് കൂടാരംകയറി. ബുമ്ര ആറ‌് വിക്കറ്റ‌് വീഴ‌്ത്തി. 292 റൺ ലീഡുണ്ടായെങ്കിലും ഇന്ത്യ ഓസീസിനെ ഫോളോ ഓണിന‌് അയച്ചില്ല. രണ്ടാം ഇന്നിങ‌്സിൽ 54 റണ്ണെടുക്കുന്നതിനിടെ ഇന്ത്യക്ക‌് അഞ്ച‌് വിക്കറ്റ‌് നഷ്ടമായി. നാല‌് വിക്കറ്റെടുത്ത പാറ്റ‌് കമ്മിൻസാണ‌് നിരാശയുടെ ദിനത്തിൽ ഓസീസിന‌് ചെറുതായെങ്കിലും ആശ്വസിക്കാനുള്ള വക നൽകിയത‌്. ഒന്നാം ഇന്നിങ‌്സിലെ റൺവേട്ടക്കാരായ വിരാട‌് കോഹ‌്‌ലിയെയും ചേതേശ്വർ പൂജാരയെയും റണ്ണെടുക്കുംമുമ്പ‌് മടക്കാൻ കമ്മിൻസിനു കഴിഞ്ഞു. മൂന്നാംദിനം കളിനിർത്തുമ്പോൾ 28 റണ്ണുമായി മായങ്ക‌് അഗർവാളും ആറ‌് റണ്ണോടെ ഋഷഭ‌്പന്തുമാണ‌് ക്രീസിൽ. സ‌്കോർ: ഇന്ത്യ 7–-433 ഡി., 5–-54; ഓസ‌്ട്രേലിയ 151.