ന്യൂസിലൻഡിന് 10 വിക്കറ്റിന്റെ ആധികാരിക ജയം
കാർഡിഫ്: സോഫിയ ഗാർഡൻസിൽ സിംഹളവീര്യത്തിനു മുകളിൽ കിവികൾ പാറിപ്പറന്നു. ലങ്കാദഹനം അരങ്ങേറിയ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് 10 വിക്കറ്റിന്റെ ആധികാരിക ജയം. 203 പന്ത് ബാക്കിനിൽക്കേയാണ് കിവികൾ വെന്നിക്കൊടി പാറിച്ചത്. സിംഹങ്ങളെ എറിഞ്ഞിട്ട് അടിച്ചോടിച്ചെന്നു പറയുന്നതാകും കൂടുതൽ ശരി. കാരണം 29.2 ഓവറിൽ 136 റണ്‍സിന് ലങ്കൻ ബാറ്റിംഗ് കിവികൾ ചുരുട്ടിക്കെട്ടി. തുടർന്ന് ട്വന്റി-20 ശൈലിയിൽ ബാറ്റ് ചലിപ്പിച്ച് 16.1 ഓവറിൽ ന്യൂസിലൻഡ് ജയം കൊത്തിയെടുത്തു.
ലങ്കൻ ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചത് ക്യാപ്റ്റൻ ദിമുത് കരുണരത്നെയ്ക്കു മാത്രം. വിക്കറ്റ് നഷ്ടപ്പെടുമായിരുന്നിട്ടും ബെയ്ൽസ് ഇളകാതിരുന്നതിനാൽ ക്രീസിൽ തുടർന്ന കരുണരത്നെ 51 റണ്‍സുമായി പുറത്താകാതെനിന്നു. കുശാൽ പെരേര (29 റണ്‍സ്), തീസര പെരേര (27 റണ്‍സ്) എന്നിവർ മാത്രമാണ് ലങ്കൻ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ഇന്നിംഗ്സിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ തിരിമനയെ റിവ്യൂവിലൂടെ എൽബിഡബ്ല്യുവിൽ കുടുക്കി മാറ്റ് ഹെൻറിയാണ് സിംഹങ്ങളെ കൊത്തിപ്പറിക്കാൻ തുടങ്ങിയത്. തുടർന്ന് ഫെർഗൂസനും ബോൾട്ടും ഗ്രാൻഡ്ഹോമും എല്ലാം ചേർന്ന് സിംഹളവീര്യം കെടുത്തി. ചെറിയ സ്കോറിലേക്ക് അതിവേഗമാണ് ന്യൂസിലൻഡ് ബാറ്റ് ചലിപ്പിച്ചത്. മാർട്ടിൻ ഗപ്റ്റിലും കോളിൻ മണ്‍റോയും ചേർന്ന് 16.1 ഓവറിൽ ലക്ഷ്യം നേടി. ഗപ്റ്റിലിന്റെ സ്ട്രൈക്ക് റേറ്റ് 143.14ഉം മണ്‍റോയുടേത് 123.40വും ആയിരുന്നു.