തിരുവനന്തപുരത്ത് ഇന്ന് ഏകദിനം
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിലെ ആദ്യ രാജ്യാന്തര പോരാട്ടത്തിന് കേരളപ്പിറവിദിനത്തിൽ തലസ്ഥാനനഗരിയിൽ ടോസ് വീഴും. അതിജീവനത്തിെൻറ പിച്ചിൽ പന്തെറിഞ്ഞുതുടങ്ങിയ മലയാള നാടിന് ഉണർവേകാൻ വിരാട് കോഹ്ലിയുടെ ഇന്ത്യയും ജേസൺ ഹോൾഡറിെൻറ വിൻഡീസും ഇന്ന് ഉച്ചക്ക് 1.30ന് കാര്യവട്ടം സ്േപാർട്സ് ഹബിൽ പോരിനിറങ്ങും. ഗ്രീൻഫീൽഡ് മൈതാനിയിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആവേശമൊരുക്കാൻ 42,000 കാണികൾക്കാണ് ഇരിപ്പിടസൗകര്യമുള്ളത്.
കാര്യവട്ടത്ത് നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തെ ആവേശത്തോടെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കാണികൾ. 70 ശതമാനത്തോളം ടിക്കറ്റുകൾ ഇന്നലെ വൈകിട്ട് വരെ വിറ്റുതീർന്നു. കഴിഞ്ഞ വർഷം നവംബർ 7ന് നടന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ മഴ രസംകൊല്ലിയായിട്ടും കാണികളുടെ വൻ പിന്തുണയാണ് ലഭിച്ചത്. ഇന്ത്യ-ന്യൂസിലാൻഡ് ടീം മാനേജ്മെന്റും കളിക്കാരും ക്രിക്കറ്റ് നിരീക്ഷകരുമെല്ലാം തിരുവനന്തപുരത്തെ കാണികളെ അഭിനന്ദിച്ചിരുന്നു. ഈ ഓളം തന്നെയാണ് ഇന്നത്തെ മത്സരത്തിനും പ്രതീക്ഷിക്കുന്നത്.
വടക്കൻ ജില്ലകളിൽ നിന്നുളള ഒട്ടേറെ ക്രിക്കറ്റ് പ്രേമികൾ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മഴ കാരണം 16 ഓവർ മാത്രമാണ് ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-20 നടന്നത്. ഇത്തവണ അതിന്റെ കുറവു തീർത്ത് ഒരു മുഴുനീള ഏകദിന പോരാട്ടം കാണാനാണ് കാത്തിരിക്കുന്നതെന്ന് ക്രിക്കറ്റ് ആസ്വാദകർ പറയുന്നു.കഴിഞ്ഞ ദിവസം എയർപോർട്ടിൽ ലഭിച്ച ഉജ്ജ്വല സ്വീകരണം താരങ്ങളെയും ആവേശത്തിലാക്കിയിട്ടുണ്ട്. ക്യാപ്ടന്മാരായ വിരാട് കൊഹ്ലിയും ജേസൺ ഹോൾഡറും കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് എഴുതുകയും ചെയ്തു. കാണികളുടെ ആവേശത്തെ ഒട്ടും കുറയ്ക്കാത്ത പോരാട്ടം കാഴ്ചവയ്ക്കാൻ ഇത് താരങ്ങൾക്കും പ്രോത്സാഹനമാകും. പരമ്പരയിൽ ഇന്ത്യ 2-1 ന് മുമ്പിലാണ്. ഇന്ന് ഇന്ത്യ ജയിച്ചാൽ പരമ്പര 3-1ന് സ്വന്തമാക്കാം. തോൽവിയാണെങ്കിൽ പരമ്പര 2-2ന് സമനിലയാകും.