• Home
  • Sports
  • രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കന്റിന്റെ ഉജ്ജ്വല ജയം. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97 പന്തുകളില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ പിന്നിട്ടു. രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഓപ്പണര്‍മാരായ പൃഥ്വി ഷാ, ലോകേഷ് രാഹുല്‍ എന്നിവര്‍ 33 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളടങ്ങുന്ന ഏകദിന പരമ്പര ഈ മാസം 21ന് ഗുവാഹത്തിയില്‍ ആരംഭിക്കും.

വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 311/10നെതിരെ ഇന്നലെ രാവിലെ 308/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 367 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. വിൻഡീസ് ക്യാപ്ടൻ ജേസൺ ഹോൾഡർ അഞ്ച് വിക്കറ്ര് സ്വന്തമാക്കി. അജിങ്ക്യ രഹാനെയുടെ (80) വിക്കറ്രാണ് ഇന്നലെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.രഹാനെയെ ഹോൾഡർ ഹോപ്പിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ രവീന്ദ്ര ജഡേജയെ (0) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഹോൾഡർ വിക്കറ്രിന് മുന്നിൽ കുടുക്കി മടക്കി. റിഷഭ് പന്തിന് ആദ്യ ടെസ്റ്രിലെ പോലെ തന്നെ ഹൈദരാബാദിലും 8 റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. 134 പന്തിൽ 11 ഫോറും 2 സിക്സും ഉൾപ്പെടെ 92 റൺസ് നേടിയ പന്തിനെ ഷാനൻ ഗബ്രിയേലിന്റെ പന്തിൽ ഹെറ്റ്മേയറാണ് പിടികൂടിയത്.

കുൽദീപിനെ (6) ഹോൾഡർ ക്ലീൻ ബൗൾഡാക്കിയപ്പോൾ ഉമേഷിനെ (2) വാറിക്കാൻ പകരക്കാരൻ ഫീൽഡർ ഹാമിൽട്ടണിന്റെ കൈയിൽ ഒതുക്കി.വാലറ്റത്ത് മികച്ച ചെറുത്ത് നിൽപ്പ് നടത്തിയ ആർ.അശ്വിന്റെ (35) കുറ്രിതെറിപ്പിച്ച് ഷാനൻ ഗബ്രിയേലാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ തിരശീലയിട്ടത്. ഷർദ്ദുൾ താക്കൂർ 4 റൺസുമായി പുറത്താകാതെ നിന്നു. ഹോൾഡറിനെക്കൂടാതെ ഗബ്രിയേൽ 3 ഉം വാറിക്കാൻ രണ്ട് വിക്കറ്രും വീഴ്ത്തി.56 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വെസ്റ്റിൻഡീസ് ബാറ്രംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് നാലും ജഡേജ മൂന്നും അശ്വിൻ രണ്ടും വിക്കറ്രുകൾ വീഴ്ത്തി. വിൻഡീസ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ബ്രാത്ത്‌വെയ്റ്രിനെ പന്തിന്റെ കൈയിൽ എത്തിച്ച് ഉമേഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു.

ആംബ്രിസിനും (38) ഹോപ്പിനും (28) മാത്രമാണ് വിൻഡീസ് നിരയിൽ അല്പമെങ്കിലും പിടിച്ച് നിൽക്കാനായത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ റോസ്റ്റൺ ചേസ് (6) ഉമേഷിന്റെ പന്തിൽ ക്ലീൻബൗൾഡായി ചെറുത്ത് നില്പില്ലാതെ മടങ്ങി.തുടർന്ന് വിൻഡിസുയർത്തിയ 72 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ പ്രിഥ്വിയും രാഹുലും ചേർന്ന് 16.1 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം 21ന് ലക്നൗവിൽ നടക്കും.

Recent Updates

Related News