ടീം ഇന്ത്യ ഏകദിന ലോകകപ്പിൽ ഇന്ന് തങ്ങളുടെ കന്നി പോരാട്ടത്തിനു കളത്തിൽ
സതാംപ്ടണ്: നൂറുകോടി പ്രതീക്ഷകളുമായി ടീം ഇന്ത്യ ഏകദിന ലോകകപ്പിൽ ഇന്ന് തങ്ങളുടെ കന്നി പോരാട്ടത്തിനു കളത്തിൽ. ലോകകപ്പ് ഫേവറിറ്റുകളായ ഇന്ത്യയുടെ മത്സരത്തിനായി ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ ലോകകപ്പിൽ ഏറ്റവും അവസാനം മത്സര രംഗത്തേക്ക് എത്തുന്ന ടീമാണ് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. റോസ് ബൗളിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് മത്സരം. ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണ് ഇന്നത്തേത്. ദക്ഷിണാഫ്രിക്കയെ മൂന്നാം തോൽവിയിലേക്ക് തള്ളി വിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്നലെ ഇന്ത്യയുടെ അവസാന പരിശീലന സെഷൻ മഴയിൽ മുങ്ങിയിരുന്നു. പേസ് ആക്രമണത്തിലൂടെ ദക്ഷിണാഫ്രിക്കയെ വരിഞ്ഞു മുറുക്കാനാണ് ഇന്ത്യയുടെ പദ്ധതി. ലോകകപ്പിലുള്ള 10 ടീമുകളിൽ ഏറ്റവും മികച്ച പേസ് ആക്രമണം ഇന്ത്യയുടേതാണെന്നാണ് വിലയിരുത്തൽ. ഏകദിന ബൗളർമാരിൽ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ പേസ് ആക്രമണം നയിക്കുക. മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവരും ചേരുന്പോൾ ഇന്ത്യൻ പേസ് ആക്രമണം പൂർണം. റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും ടീമിന്റെ കരുത്താണെങ്കിലും ഇംഗ്ലീഷ് സാഹചര്യത്തിൽ പേസ് ആക്രമണത്തിനാണ് സാധ്യത കൂടുതൽ. ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ല് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. 227 ഏകദിനങ്ങളിൽനിന്ന് 59.57 ശരാശരിയിൽ 10,843 റണ്സ് കോഹ്ലിയുടെ പേരിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാദയടക്കമുള്ളവരുടെ ആക്രമണം ചെറുത്തുനിൽക്കേണ്ടത് ഇന്ത്യയുടെ ആവശ്യകതയാണ്.